18-കാരിയുടെ ഫാഷൻ ഡിസൈനിംഗ് സ്വപ്നങ്ങൾ തെരുവിൽ പൊലിഞ്ഞു; ആഡംബര കാറിലുണ്ടായിരുന്ന 7 യുവാക്കൾ പോലീസ് പിടിയിൽ
ചെന്നൈ: ബാറിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവാക്കൾ ആഡംബര കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ വിഴുപ്പുറം സ്വദേശിനി യാൻസി (18) ഇനി നോവുന്ന ഓർമ്മ. ഫാഷൻ ഡിസൈനിംഗ് പഠിച്ച് വിദേശത്ത് മികച്ച ജോലി നേടണമെന്ന വലിയ സ്വപ്നങ്ങളുമായി ചെന്നൈയിലെത്തിയ പെൺകുട്ടിയുടെ ജീവിതമാണ് ഒരു നിമിഷത്തെ പ്രകോപനത്തിലും ക്രൂരതയിലും റോഡിൽ പൊലിഞ്ഞത്. വിഴുപ്പുറം ശ്രീലങ്കൻ തമിഴ് അഭയാർത്ഥി ക്യാമ്പിലെ താമസക്കാരിയായിരുന്നു യാൻസി.
ആദ്യം സാധാരണ റോഡപകടമെന്ന് കരുതിയ സംഭവം പോലീസിന്റെ കൃത്യമായ സിസിടിവി പരിശോധനയിലാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന സുമൻ ശക്തിവേൽ ഉൾപ്പെടെ ഏഴ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബാറിലെ തർക്കം; തുടക്കം ഇങ്ങനെ
ചെന്നൈ കോയമ്പേടിലെ ഒരു സ്വകാര്യ ഹോട്ടൽ ബാറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറിൽ സമയം ചെലവഴിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരു യുവാക്കളുടെ സംഘവുമായി വാക്കേറ്റമുണ്ടായി. തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവിഭാഗങ്ങളെയും പുറത്താക്കുകയായിരുന്നു.
എന്നാൽ പുറത്തിറങ്ങിയ ശേഷവും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ആക്രമണ ശ്രമങ്ങളും തുടർന്നു. വീണ്ടും ബൗൺസർമാർ ഇടപെട്ടാണ് ഇവരെ മാറ്റിയത്. തുടർന്ന് യാൻസിയും 17 വയസ്സുള്ള സുഹൃത്തും സ്കൂട്ടറിൽ തിരുമംഗലം ഭാഗത്തേക്ക് യാത്ര തിരിച്ചു.
പ്രതികാരം തീർത്തത് കാറിടിച്ചു തെറിപ്പിച്ച്
ഇതിനിടെ, യാൻസിയുടെ സുഹൃത്തുക്കളുടെ സംഘത്തിൽപ്പെട്ട ആരോ പ്രതികളുടെ എസ്‌യുവി (SUV) കാറിന് നേരെ കല്ലെറിഞ്ഞതായി പറയപ്പെടുന്നു. ഇതിൽ പ്രകോപിതരായ യുവാക്കൾ യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിനെ ലക്ഷ്യമിട്ട് അതിവേഗത്തിൽ കാർ ഓടിച്ചു വരികയായിരുന്നു.
കോയമ്പേട് ഫ്ലൈഓവറിന് സമീപത്ത് വെച്ച് കാർ ബോധപൂർവം സ്കൂട്ടറിന്റെ പിന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാൻസിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചോര വാർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരിയായ സുഹൃത്ത് ഗുരുതര പരിക്കുകളോടെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ബാർ പൂട്ടി സീൽ ചെയ്തു
അപകടവിവരം അറിഞ്ഞ് തിരുമംഗലം ട്രാഫിക് പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് കാർ മനഃപൂർവം സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്നത് വ്യക്തമായത്. ഇതോടെ ട്രാഫിക് കേസ് കൊലപാതകക്കുറ്റമായി മാറ്റി ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാറിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് കടുത്ത നിയമലംഘനം നടത്തിയ ഹോട്ടൽ അധികൃതർക്കെതിരെയും പോലീസ് നടപടിയെടുത്തു. ചട്ടങ്ങൾ ലംഘിച്ച ബാർ അധികൃതർ പൂട്ടി സീൽ ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു നിമിഷത്തെ കോപവും പ്രതികാര ചിന്തയും ചേർന്ന് കവർന്നെടുത്തത് ഒരു പെൺകുട്ടിയുടെ ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ്.

Comments
Post a Comment