13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ കണ്ടെത്തി അമ്മ
ദാരിദ്ര്യം വേട്ടയാടിയ ബാല്യത്തിൽ നിന്നും പ്രണയത്തിന്റെ തണലിലേക്ക് ഒളിച്ചോടിയ പുഷ്പയ്ക്ക് വിധി കരുതിവെച്ചത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. സ്നേഹിച്ചു കൂടെക്കൂട്ടിയ ഭർത്താവ് ബിജു അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ, ഒരു കൈക്കുഞ്ഞുമായി പുഷ്പ ഈ വലിയ ലോകത്ത് തനിച്ചായി. പട്ടിണിയും ഒറ്റപ്പെടലും ഒരുവശത്ത്, തന്റെ ജീവന്റെ ജീവനായ മകനെ വളർത്തണമെന്ന മോഹം മറുവശത്ത്. മകന് ഒരു നേരത്തെ ആഹാരം നൽകാൻ പോലും ഗതിയില്ലാതായപ്പോൾ, ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ പുഷ്പ ആ തീരുമാനമെടുത്തു. ചങ്ങനാശ്ശേരിയിലെ ഒരു അനാഥാലയത്തിന്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ ഉള്ളുലയുകയായിരുന്നു. കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയിൽ, ഓരോ സ്റ്റേഷൻ കഴിയുമ്പോഴും മകനെ മാറോട് ചേർത്ത് പിടിച്ച് അവൾ കരഞ്ഞുതീർത്തു. ഇനി എന്നാണ് ഈ മുഖം കാണുക എന്നറിയാതെ, അവന്റെ കുഞ്ഞു കൈകൾ വിടുവിച്ച് അവിടെയാക്കി മടങ്ങുമ്പോൾ പുഷ്പയുടെ പകുതി ജീവൻ അവിടെ പൊലിഞ്ഞുപോയിരുന്നു. കാസർഗോഡ് ഹോം നേഴ്സായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം സമ്പാദിച്ച്, മകനെ തിരികെ കൂട്ടിക്കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു പുഷ്പ. എന്നാൽ ജോലി ചെയ്തിരുന്ന വീട്ടിലെ രോഗിയായ അമ്മയെ പരിചരിക്കേണ്ടി വ...