നീന്തലറിയാമായിരുന്നിട്ടും കാലനായി കുളത്തിലെ ചെളി
കോഴിക്കോട്: കണ്മുന്നിൽ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ആ പിതാവ് കൈനീട്ടിയെങ്കിലും വിധി തട്ടിയെടുത്തു. എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച പന്ത്രണ്ടുകാരൻ ശ്രീനന്ദന്റെ വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകനും പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ശ്രീനന്ദൻ.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പുത്തൂർ ക്ഷേത്രക്കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അവധി ദിനമായതിനാൽ അച്ഛൻ മനോജിനും സഹോദരി പാർവ്വതിക്കുമൊപ്പം കുളിക്കാനെത്തിയതായിരുന്നു ശ്രീനന്ദൻ. സഹോദരിയെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു മനോജ്. ഈ സമയത്ത് കുളത്തിന്റെ മറ്റൊരു വശത്ത് കുളിക്കുകയായിരുന്ന ശ്രീനന്ദൻ പെട്ടെന്ന് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
നീന്തൽ അറിയാമായിരുന്ന മകൻ അപ്രതീക്ഷിതമായി താഴുന്നത് കണ്ട് മനോജ് ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചെളിയിൽ പൂണ്ടുപോയ കുട്ടിയെ വേഗത്തിൽ ഉയർത്താനായില്ല. തുടർന്ന് നാട്ടുകാർ ഓടിക്കൂടി മിനിറ്റുകൾക്കകം കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുളത്തിലെ അടിത്തട്ടിലെ ചെളിയിൽ കുട്ടി ആണ്ടുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പുതിയാപ്പ ഫിഷറീസ് സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ശ്രീനന്ദന്റെ വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും താങ്ങാനാവുന്നതിലപ്പുറമാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment