മുറ്റത്തെ മരണം: ആറളത്തെ കണ്ണീർക്കാഴ്ചയായി അനീഷ്; കാട്ടാനപ്പേടിയിൽ ഒരു നാട് കൂടി വിറയ്ക്കുന്നു.
സ്വന്തം വീടിന്റെ മുറ്റത്ത് പോലും സുരക്ഷിതനല്ലാത്ത മനുഷ്യന്റെ ഗതികേടിന് ആറളം വീണ്ടും സാക്ഷിയായിരിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ, ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിയ പത്താം ബ്ലോക്കിലെ അനീഷിനെ (40) കാത്തിരുന്നത് സാക്ഷാൽ കാലനായിരുന്നു. ആനമതിലുകളും സുരക്ഷാ സംവിധാനങ്ങളും നോക്കുകുത്തിയാക്കി മുറ്റത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയുടെ മുൻപിലേക്ക് അനീഷ് അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു.
പ്രതിരോധിക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപേ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് അനീഷ് വീണു. അവിടെയും തീർന്നില്ല ആ കാട്ടുക്കൊലയാളിയുടെ കലിപ്പ്; വീണുകിടന്ന അനീഷിനെ ക്രൂരമായി ചവിട്ടി മെതിച്ചു. നിലവിളി കേട്ട് വനപാലകരും നാട്ടുകാരും ഓടിയെത്തി ആനയെ തുരത്തിയെങ്കിലും അപ്പോഴേക്കും അനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ ആ ജീവൻ പൊലിഞ്ഞു. നെഞ്ചിനും വയറിനും ഏറ്റ ആഴത്തിലുള്ള പരിക്കുകളാണ് മരണകാരണം.
2014-ന് ശേഷം ആറളം മേഖലയിൽ മാത്രം പൊലിയുന്ന 15-ാമത്തെ ജീവനാണ് അനീഷിന്റേത്. ഓരോ മരണം നടക്കുമ്പോഴും പ്രതിഷേധങ്ങൾ ഉയരും, വാഗ്ദാനങ്ങൾ ലഭിക്കും. പക്ഷേ, സാധാരണക്കാരന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെ അനാസ്ഥയ്ക്ക് ഇനിയെത്ര ബലികൾ കൂടി വേണമെന്ന ചോദ്യം ബാക്കിയാവുന്നു.

Comments
Post a Comment