ചക്കിട്ടപാറയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഫയർഫോഴ്സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പിള്ളപെരുവണ്ണയിൽ പാചകവാതക സിലിണ്ടർ ലീക്കായി തീപിടിച്ചത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എഴുത്തച്ഛൻ കണ്ടി നാരായണന്റെ വീടിന് പുറത്തായിരുന്നു അപകടം നടന്നത്.
വീട്ടിലെ ഉത്സവത്തോടനുബന്ധിച്ച് വീടിന് പുറത്ത് സിലിണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് ലീക്കായി തീപിടുത്തമുണ്ടായത്. ഉടൻ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി 'ഡിസിപി' (DCP) ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണച്ചു.
സിലിണ്ടർ വീടിന് പുറത്തായതിനാലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലവുമാണ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ വലിയൊരു അപകടം ഒഴിവായതെന്ന് ഫയർ ഓഫീസർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സിജീഷ്, സനൽ രാജ്, ടി. ബബീഷ്, അഭി ലജിപത് ലാൽ, അശ്വിൻ ഗോവിന്ദ്, മനോജ്, കെ.കെ. ഗിരീഷ്, പി. സജിത്ത് എന്നിവരും ഹോം ഗാർഡ്മാരായ കെ. രാജേഷ്, വി.എം. വിജേഷ് എന്നിവരും പങ്കെടുത്തു.

Comments
Post a Comment