തുന്നൽ മെഷീന്റെ താളം മുതൽ ട്രാക്കിലെ വെള്ളിത്തിളക്കം വരെ; കൂരാച്ചുണ്ട് സ്വദേശിനി ടിന്റുവിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ!

 


കൂരാച്ചുണ്ട്:   ജീവിതം തുന്നിച്ചേർക്കാൻ കഷ്ടപ്പെടുന്നതിനിടയിലും തന്റെ കായിക സ്വപ്നങ്ങളെ കൈവിടാത്ത ഒരു സാധാരണക്കാരിയുടെ അസാധാരണമായ വിജയമാണിത്. കൂരാച്ചുണ്ട്  സ്വദേശിനിയായ ടിന്റു ദിലീപ് ഇന്ന് കേവലം ഒരു തയ്യൽ ജോലി മാത്രമല്ല, ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ വെള്ളിമെഡൽ ജേതാവ് കൂടിയാണ്.


ബംഗാൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ, 35 പ്ലസ് കാറ്റഗറി ജാവലിൻ ത്രോയിലാണ് ടിന്റു കേരളത്തിനായി വെള്ളിമെഡൽ കരസ്ഥമാക്കിയത്. സ്‌കൂൾ കാലഘട്ടത്തിൽ വോളിബോളിലും അത്‌ലറ്റിക്സിലും തിളങ്ങിയിരുന്ന ടിന്റു, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 2020-ലാണ് വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തിയത്.


പകൽ മുഴുവൻ തുന്നൽ ജോലി ചെയ്തും വീട്ടുജോലികൾ നോക്കിയും ബാക്കി ലഭിക്കുന്ന ചുരുങ്ങിയ സമയം കൊണ്ടാണ് ടിന്റു പരിശീലനം നടത്തുന്നത്. സാമ്പത്തികമായ പരിമിതികളെ തന്റെ കഠിനാധ്വാനം കൊണ്ട് മറികടന്ന ടിൻ്റുവിൻ്റെ വിജയം നമുക്കേവർക്കും ഒരു വലിയ പാഠമാണ്.

 ദുബായിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം ഇപ്പോൾ.

ഹൈസ്കൂ‌ൾ തലം മുതൽ കോഴിക്കോട് ജില്ല അമേച്വർ അത്ലറ്റിക് ടീം അംഗം ആയിരുന്നു. തയ്യൽ ജോലിക്കിടയിൽ ഉള്ള കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ട് മാത്രം ആണ് ഈ മത്സരങ്ങളിൽ പങ്കെടുത്തത്. കേരള ഫയർ ഫോഴ്സിലെ സന്നദ്ധ സേന ആയ കേരള സിവിൽ ഡിഫെൻസ് തകഴി നിലയം പോസ്റ്റ് വാർഡൻ ആണ് ടിൻറു ദിലീപ്. ദിലീപ് വർഗ്ഗീസ് ആണ് ഭർത്താവ്.


കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂവർവ്വ വിദ്യാർത്ഥിയായ ടിൻ്റുവിന് തൻ്റെ സ്വപ്നങ്ങളെ തുന്നിച്ചേർത്ത ടിന്റുവിന് അഭിനന്ദനങ്ങളും തുടർയാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു! ഈ പോരാട്ടം ഇനിയും ഒരുപാട് പേർക്ക് കരുത്തേകട്ടെ.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി