ഒരു നിമിഷത്തെ തളർച്ചയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ വിളക്ക്, അച്ഛനും അമ്മയ്ക്കും സഹോദരനും വാക്കുകളില്ലാത്ത വേദന നൽകി അമയ
പുറമേരി: നിറയെ സ്വപ്നങ്ങളും, പ്രതീക്ഷകളും ബാക്കിവെച്ച് അമയ യാത്രയായി. ഉറ്റവരും ഉടയവരും വിതുമ്പിയൊരുക്കിയ വിടവാങ്ങൽ ചടങ്ങുകൾക്കൊടുവിൽ, പുറമേരി കൊമ്മിളി മീത്തൽ വീട്ടുവളപ്പിൽ ആ 28കാരിക്ക് ഇനി നിത്യനിദ്ര. ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് അമയ എന്ന ഉന്നത ബിരുദധാരി ജീവിതത്തിന്റെ മറുകര തേടിയത്..
ബുധനാഴ്ച ഉച്ചവരെ സാധാരണ നിലയിലായിരുന്ന ഒരു വീടിനെ നിശബ്ദതയിലാഴ്ത്തിയത് ആ വാർത്തയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ സഹോദരൻ അഭിനന്ദ് കണ്ട കാഴ്ച ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളെയും തകർത്തെറിഞ്ഞു. അടച്ചിട്ട മുറിക്കുള്ളിൽ അമയയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, നാടറിയുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് അവിടെ അവസാനിച്ചത്..
വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജോലിയിൽ പ്രവേശിച്ച അമയ, കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഉന്നത വിദ്യാഭ്യാസവും, ശുഭപ്രതീക്ഷകളും കൈമുതലായുണ്ടായിരുന്നിട്ടും എന്തിന് ഇത്തരമൊരു തീരുമാനം എന്നത് നാട്ടുകാരിലും പ്രിയപ്പെട്ടവരിലും വലിയ നോവായി അവശേഷിക്കുന്നു..
പ്രവാസിയായ അച്ഛൻ ബാബുവും, അമ്മ ലതികയും, സഹോദരൻ അഭിനന്ദും മകളുടെ ഓർമ്മകൾക്ക് മുന്നിൽ തകർന്നിരിക്കുകയാണ്. മുറിയിൽ നിന്ന് ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ച് നാദാപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന്റെ വിളക്കായി മാറേണ്ടിയിരുന്ന അമയയുടെ വിയോഗം പുറമേരിക്ക് നികത്താനാവാത്ത നഷ്ടമാണ്..

Comments
Post a Comment