പേരാമ്പ്രയിൽ ഫാൻസി നമ്പറിനായ് യുവതി മുടക്കിയത് 10 ലക്ഷത്തിൽ പരം രൂപ
പേരാമ്പ്ര : വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ലഭിക്കുക എന്നത് വളരെ സന്തോഷമുളള കാര്യമാണ്. ചിലർ അതിനായ് ലക്ഷങ്ങൾ മുടക്കും. പല പ്രമുഖരും തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും ഇഷ്‌ട നമ്പർ ലഭിക്കാനായി മോട്ടോർ വാഹന വകുപ്പിന്റെ ലേലത്തിൽ പങ്കെടുത്ത് നമ്പർ കരസ്ഥമാക്കും.
പേരാമ്പ്രയിൽ ഒരു യുവതി ഫാൻസി നമ്പറിനായി ചെലവഴിച്ചത് 10, 10, 000 രൂപ. കെ എൽ 77 ഇ 7777 എന്ന ഫാൻസി നമ്പറിനാണ് ഇത്രയും തുക ചെലവഴിച്ചത്. പേരാമ്പ്ര ജോയിൻ്റ് ആർടി ഓഫീസ് നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ സംഖ്യക്ക് വാഹന നമ്പർ ലേലം പോവുന്നത്.
കുറ്റ്യാടി സ്വദേശിനി സഫ്‌നയാണ് തന്റെ പുതിയ ഇന്നോവ ക്രിസ്റ്റക്കായി ഫാൻസി നമ്പർ കൈക്കലാക്കിയത്. പേരാമ്പ്രയിലെ ജിതിൻ രുദ്ര മുഖാന്തിരമാണ് സഫ്ന ലേലത്തിൽ പങ്കെടുത്തത്. സഫ്നയെ കൂടാതെ 3 ഓളം പേർ ലേലത്തിന്റെ അവസാന ഘട്ടം വരെ ഉണ്ടായിരുന്നു.
ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ഈ നമ്പറിനായി ലേലത്തിൽ പങ്കെടുത്തിരുന്നു. പേരാമ്പ്രയിൽ ഇത്രയും വലിയ തുകക്ക് ഒരു നമ്പർ ലേലത്തിൽ പോവുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് നടന്ന കൂടിയ ലേല തുക 3, 60, 000 ആയിരുന്നു. അന്ന് ഈ തുകക്ക് കെ എൽ 77 ഡി 7777 എന്ന നമ്പർ നേടിയത് എം.ജി ശ്രീകുമാറാണ്.

Comments
Post a Comment