കോഴിക്കോട് താമരശ്ശേരി ചുരം ഗതാഗതയോഗ്യം; 26 മണിക്കൂർ നീണ്ടുനിന്ന പ്രവൃത്തികൾക്കൊടുവിൽ വാഹനങ്ങൾ ഭാഗികമായി കടത്തിവിട്ട് തുടങ്ങി
താമരശ്ശേരി: ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികൾക്കൊടുവിൽ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്‌് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. പാറയും മണ്ണുമടക്കം നീക്കം ചെയ്തശേഷം റോഡിലെ ചെളിഫയർഫോഴ്സ് വെള്ളം ഒഴിച്ച് നീക്കം ചെയ്‌തു. ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് രാത്രിയോടെയാണ് റോഡിലേക്ക് വീണ പാറക്കൂട്ടങ്ങളും മണ്ണും പൂർണമായും നീക്കം ചെയ്ത്.
വൈകിട്ട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഫയർഫോഴ്സെത്തി ഇളകി വീഴാൻ സാധ്യതയുള്ള പാറകളടക്കം തള്ളിയിട്ടശേഷം ഗതാഗതത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. വൈകിട്ട് സ്ഥലത്തെ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായിരുന്നു. പ്രതികൂല കാലാവസ്ഥയും പാറയും മണ്ണും നീക്ക ചെയ്യുന്നതിന് വെല്ലുവിളിയായി.
മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടർന്നുനിൽക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയർഫോഴ്സ് വെള്ളം അടിച്ച് താഴേക്ക് എത്തിച്ചു. ഇനിയും പാറക്ഷണങ്ങൾ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്തത്.

Comments
Post a Comment