കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്
കോൺഗ്രസിലെ ആശയക്കുഴപ്പം തുടരുന്നു
ഡിസിസി പ്രസിഡൻ്റ് വിളിച്ചു ചേർത്ത യോഗത്തിൽ 5 മെംബർമാരിൽ 2 പേർ പങ്കെടുത്തില്ല
✒️ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തേക്ക് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെംബർമാരിൽ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് വിളിച്ച യോഗത്തിൽ കോൺഗ്രസിന്റെ 5 മെംബർമാരിൽ 2 പേർ പങ്കെടുത്തില്ല. കഴിഞ്ഞ ഫെബ്രുവരി 2ന് ഡിസിസി പ്രസിഡന്റ് പഞ്ചായത്ത്
പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നെങ്കിലും മെംബർമാർ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്ത പോളി കാരക്കട ഉൾപ്പെടെ 6 മെംബർമാരാണു ഭരണസമിതിയിൽ ഉണ്ടായിരുന്നത്.
മുസ്ലിം ലീഗിന് പഞ്ചായത്ത് ഭരണത്തിന്റെ അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം വിട്ടു നൽകണമെന്ന യുഡിഎഫ് ജില്ലാ നേത്യത്വത്തിന്റെ തീരുമാനം അംഗീകരിക്കാത്തതിനെ തുടർന്ന് മുൻ പ്രസിഡൻ്റ് പോളി കാരക്കടയെ മുസ്‌ലിം ലീഗ് അവിശ്വാസ പ്രമേയത്തിൽ ഇടതുപക്ഷ പിന്തുണയോടെയാണ് പുറത്താക്കിയത്.
ഇടതുപക്ഷ പിന്തുണയോടെ
മുസ്‌ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ കോൺഗ്രസ് മെംബർമാർക്കു വിപ്പ് നൽകിയത് മെംബർമാർക്കിടയിൽ അഭിപ്രായ ഭിന്നതക്കു കാരണമായി.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ കോൺഗ്രസ് മെംബറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വിൻസി തോമസ് വോട്ട് അസാധുവാക്കിയതും വിവാദത്തിന് ഇടയാക്കി. വോട്ട് അസാധുവാക്കിയിട്ടും കോൺഗ്രസ് പാർട്ടി മെംബറോട് വിശദീകരണം ചോദിക്കാതിരുന്നതും പാർട്ടി പ്രവർത്തകരിൽ പ്രശ്നം സൃഷ്ടിച്ചെന്നാണു അറിയുന്നത്. മുസ്ലിം ലീഗിനു വേണ്ടി പ്രസിഡന്റ് സ്ഥാനം ഒഴിവാകാതിരുന്ന മുൻ പ്രസിഡൻ്റ് പോളി കാരക്കടയെ ഡിസിസി സസ്പെൻഡ് ചെയ്യുകയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ജോൺസൺ താന്നിയ്ക്കലിനെ സ്‌ഥാനത്ത് നിന്നു നീക്കുകയും ചെയ്തിരുന്നു.

Comments
Post a Comment