കക്കയത്ത് സൗകര്യങ്ങൾ വട്ടപ്പൂജ്യം ടൂറിസം വികസന പദ്ധതികൾ താളംതെറ്റി.
✒️നിസാം കക്കയം
കക്കയം :മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം -വികസനപദ്ധതികൾ താളംതെറ്റി. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മേഖലയിൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. രണ്ടുമാസംമുൻപ് ഡാംസൈറ്റ് മേഖലയിൽ 'ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നെങ്കിലും പൂർണ നിലയിലായില്ല. കക്കയം വാലി ടൂറിസം പദ്ധതിക്ക് 2005-ൽ തുടക്കമിട്ടെങ്കിലും പാതിവഴിയിലായി. ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം പൊട്ടിപ്പൊളിഞ്ഞു. നടപ്പാതയിലും യാത്ര ദുഷ്കരമായി. വനം വകുപ്പിന് ഡാംസൈറ്റ് മേഖലയിൽ വാഹനസൗകര്യവുമില്ല.
'നടുവൊടിച്ച്' ടിക്കറ്റ് നിരക്ക്
സൗകര്യമൊന്നുമില്ലെങ്കി
ലും ടിക്കറ്റിന് വലിയതുക വാങ്ങുന്നതിൽ മടി കാണിക്കുന്നില്ല. മുതിർന്നവരുടെ പ്രവേശന ഫീസ് 50 രൂപയും കുട്ടികളുടേത് 20 രൂപയുമാണ്. കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം സെന്റർ സഞ്ചാരികളിൽനിന്ന് 20 രൂപയാണ് പ്രവേശനഫീസ് ഈടാക്കുന്നത്. വാഹന പാർക്കിങ്ങിന് വേറെയും തുക കൊടുക്കണം.
ബോട്ട് കട്ടപ്പുറത്ത്
സ്പീഡ്ബോട്ട് വാർഷിക അറ്റ കുറ്റപ്പണിക്ക് നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. രണ്ടുബോട്ടുകളിൽ ഒന്നില്ലാതായതോടെ സഞ്ചാരികൾ മണിക്കൂറുകൾ കാത്തു നിൽക്കണം. ക്രിസ്മസ് അവധി കൂടി തുടങ്ങിയതോടെ ദിവസേന ഒട്ടേറെ ടൂറിസ്റ്റുകളെത്തുന്നുണ്ട്. രണ്ട് ബോട്ടുസർവീസ് നടത്താൻ ജീവനക്കാരും നിലവിലുണ്ട്. ഒരുബോട്ടിൽ ഒരേസമയം അഞ്ചുപേർക്കാണ് പ്രവേ ശനം. ഒരുസർവീസ് നടത്താൻ ഏകദേശം 20 മിനിറ്റിൽ കൂടു തൽസമയം വേണ്ടിവരുന്നുണ്ട്.
ഭക്ഷണവും കിട്ടില്ല
ഇവിടെയെത്തിയാൽ വിശപ്പടക്കാൻ മാർഗമില്ല. ഇവിടെയുണ്ടായിരുന്ന ഭക്ഷണശാലയും പൂട്ടി. ഭക്ഷണശാല നടത്തുന്നതിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയതു കാരണം ആരുമെത്താറില്ല. വന്യമൃഗശല്യവും, കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവുവരുത്താൻ അധികൃതർ തയ്യാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിന്റെ കാരണമാണ്.
പ്രതിഷേധം...
കക്കയം വാലി ടൂറിസം പദ്ധതിയെ അവഗണിക്കുന്നെന്ന് പരാതി. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് ഫണ്ട് അനുവദിക്കുമ്പോഴും കക്കയം വാലി ടൂറിസം പദ്ധതിയെ തുടർച്ചയായി ഒഴിവാക്കുന്നതിൽ കക്കയം ടൂറിസം വികസനസമിതിയോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ബേബി തേക്കാനത്ത്, ചാക്കോ വല്ലയിൽ, സലോമി തോമസ്, ഷമീർ പിച്ചൻവീട് എന്നിവർ സംസാരിച്ചു.



Comments
Post a Comment