പൊതുകിണറ്റിലെ വെള്ളം മലിനം: ചക്കിട്ടപാറയിൽ ജലക്ഷാമം രൂക്ഷം
കുടുംബശ്രീ ഹോട്ടൽ അടച്ചുപൂട്ടി; പഞ്ചായത്ത് ഓഫിസിലടക്കം വെള്ളമില്ല.
✒️ ജോബി മാത്യു
ചക്കിട്ടപാറ: പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൊതു കിണറ്റിലെ വെള്ളം മലിനമാണന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ജലക്ഷാമം രൂക്ഷം പഞ്ചായത്തിൽ 11-ാം വാർഡിലെ പൊതു കിണറ്റിൽ കോളി ഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്ന പരിശോധനാ വിവരം 3 മാസം മുൻപ് ആരോഗ്യ വകുപ്പ് പഞ്ചായത്തിന് നൽകിയിരുന്നു. അതോടെ ഈ കിണറ്റിലെ ജലം ഉപയോഗിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.
കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് മാസങ്ങളായി ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. പഞ്ചായത്ത് ഓഫിസ്. കൃഷിഭവൻ, പകൽ വീട്, കു ടുംബശ്രി ഓഫീസ് എന്നിവിടങ്ങളിൽ ശുദ്ധജലം ഇല്ലാത്ത സ്‌ഥിതിയാണ്.
പഞ്ചായത്തിന് വാടകയിനത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്ന കമ്യൂണിറ്റി ഹാളിലും ജലം ഇല്ലാത്തതിനാൽ ഹാൾ വാടകക്ക് നൽകാൻ സാധിക്കാതെ വൻനഷ്ടമാണ് സംഭവിക്കുന്നത് 30 രൂപയ്ക്ക് ഊൺ നൽകിയിരുന്ന കുടുംബശ്രീ വനിത ഹോട്ടലും വെള്ളമില്ലാതെ അടച്ചുപൂട്ടി. സർക്കാർ ഓഫിസുകളിൽ ജീവനക്കാർ തന്നെ മറ്റ് സ്‌ഥലങ്ങളിൽ നിന്നുമാണ് കുടിക്കാനായി ജലം ഇപ്പോൾ എത്തിക്കുന്നത്
പൊതു ശുചിമുറിയും അടച്ചിട്ടിരിക്കുകയാണ്. പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ കായിക പരിശീലനത്തിന് എത്തുന്നവരും പ്രശ്നം നേരിടുന്നുണ്ട്. മാസങ്ങളായി കുടിവെള്ള പ്രശ്നം നേരിട്ടിട്ടും പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങളിലും, പൊതു സ്‌ഥലങ്ങളും ശുദ്ധ ജലം ലഭിക്കാത്തത് പകർച്ച വ്യാധികൾ വ്യാപിച്ച് ആരോഗ്യ പ്രശ്നത്തിനു കാരണമാകുമെന്ന് നാട്ടുകാർ പറയുന്നുണ്ട്
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് പൊതുകിണർ നവീകരണത്തിനും കുഴൽ കിണർ നിർമിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അറിയിച്ചു.

Comments
Post a Comment