പെരുവണ്ണാമൂഴി ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്‌ടർമാരില്ല
പെരുവണ്ണാമൂഴി ആരോഗ്യ കേന്ദ്രത്തിൽ
ചികിത്സ മുടങ്ങുന്നു
മെഡിക്കൽ ഓഫിസർ അമിത ജോലിഭാരത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലം അവധിയിൽ
ചക്കിട്ടപാറ:
ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ പെരുവണ്ണാമുഴി കു ടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് നിമിത്തം ഒപി മുടങ്ങുന്നതായി പരാതി. വൈകിട്ട് 6 വരെ നടത്തേണ്ട ഒപി, കഴിഞ്ഞ 2 ദിവസമായി ഒരു ഡോക്ടർ മാത്രം ആയതിനാൽ ഉച്ചയ്ക്ക് അവസാനിച്ചു. നിലവിലെ മെഡിക്കൽ ഓഫിസർ കടുത്ത പനി പിടിപെട്ട് 2 ദിവസമായി അവധിയിലാണ്. പഞ്ചായത്തിന്റെ പദ്ധതികൾ, അധിക ഒപി സമയത്തെ സേവനം, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ മൂലമുള്ള അമിത ജോലിഭാരവും ഡോക്ടറുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. പഞ്ചായത്ത് നിയമിച്ച താൽക്കാലിക ഡോക്ടറുടെ സേവനം ഇപ്പോൾ ഉച്ചവരെ മാത്രമാണ് ലഭിക്കുന്നത്. വൈറൽ പനി, ചുമ എന്നിവ വ്യാപിക്കുന്നതിനാൽ ദിവസേന ഒട്ടേറെ രോഗികളാണ് ഈ ആശുപത്രിയിൽ എത്തുന്നത്. രോഗികൾ വൻ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആരോഗ്യ വകുപ്പ് പെരുവണ്ണാമൂഴി ആശുപത്രിയിലേക്ക് ഒരു ഡോക്ടറെ നിയമിച്ചു 2 മാസം കഴിഞ്ഞെങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഈ ആശുപത്രിയിൽ മുൻപ് ഉണ്ടായിരുന്ന മെഡിക്കൽ ഓഫിസർ സ്‌ഥലം മാറിയപ്പോൾ പകരം ചാർജ് എടുക്കേണ്ട ഡോക്ടർ ജോലിയിൽ പ്രവേശിക്കാതിരുന്നിട്ടും പഞ്ചായത്ത് അധികൃതരും നിസംഗതയിലാണ്.
2 ഡോക്ടർമാരുള്ള പന്നിക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചകളിൽഒപി നടക്കാത്തതും രോഗികൾക്ക് ദുരിതമാകുന്നുണ്ട്.
പെരുവണ്ണാമൂഴി ആശുപത്രിയിലെ ഡോക്ടറുടെ കുറവ് പഞ്ചായത്തിൻ്റെ ആരോഗ്യ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വർധിക്കുകയാണ്. രോഗം വ്യാപിക്കുന്ന സാഹചര്യ ത്തിൽ ഡോക്‌ടറെ അടിയന്തരമായി നിയമിച്ച് ചികിത്സാ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു
🧾ജോബി മാത്യു

Comments
Post a Comment