റെക്കോഡിട്ട് പച്ചത്തേങ്ങ വില കിലോയ്ക്ക് 45 രൂപ
ദീർഘനാളത്തെ വിലയിടിവിനുശേഷം തിരിച്ചുകയറിയ പച്ചത്തേങ്ങവില റെക്കോഡിട്ടു- കിലോയ്ക്ക് 45 രൂപ. 55 രൂപവരെയുണ്ട് ചില്ലറ വിൽപ്പനവില. ഇതിനുമുൻപ് ഈ വില പച്ച ത്തേങ്ങയ്ക്ക് ലഭിച്ചിട്ടില്ല. 2017-ൽ കിലോയ്ക്ക് 42- 43 രൂപവരെ ലഭിച്ചിരുന്നു. 2021-ന്റെ അവസാനം തുടങ്ങിയ വിലയിടിവിൽ 21 രൂപവരെ വില താഴ്ന്നിരുന്നു.
കുറെക്കാലം ശരാശരി 25 രൂപയാണ് കിട്ടിയത്. ഈവർഷം ആദ്യം 30 രൂപ കടന്നെങ്കിലും താങ്ങുവിലയായ 34 രൂപ കടക്കാൻ ഒൻപതുമാസമെടുത്തു. ഒരാഴ്ച മുൻപായിരുന്നു അത്. അവിടെനിന്ന് 45 രൂപയിലെത്താൻ വെറും ആറുദിവസമാണെടുത്തത്. ഒരുമാസംകൊണ്ട് കിലോയ്ക്ക് 18 രൂപയോളം കൂടി.
വിലകൂടിയതോടെ പച്ചത്തേങ്ങ കിട്ടാത്ത പ്രശ്നവുമുണ്ട്. ഉത്പാദനം കുറഞ്ഞതാണ് പ്ര ധാനപ്രശ്നം. കേരളത്തിൽ 2022-23, 2023-24 വർഷങ്ങളിൽ വലിയതോതിൽ നാളികേര ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഉത്പാദനത്തിൽ കർണാടകവും തമിഴ്‌നാടും കേരളത്തെ മറി കടക്കുകയും ചെയ്തു.
ഉത്പാദനം കുറഞ്ഞതിനുപുറമേ, വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ചിലർ പച്ചത്തേങ്ങ പിടിച്ചുവെക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ നിശ്ചിതകിലോഗ്രാം മാത്രമേ പച്ച ത്തേങ്ങ ചില്ലറയായി വിൽക്കുന്നുള്ളൂ. തേങ്ങയ്ക്ക് വില കൂടിയതോടെ കൊപ്ര ഉത്പാദനം പലരും നിർത്തിയിട്ടുണ്ട്. വലിയ വിലയ്ക്ക് തേങ്ങ വാങ്ങി കൊപ്രയാക്കുമ്പോഴേക്കും വിലയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ആശങ്കയാണ് ഇതിനു കാരണം. വെളിച്ചെണ്ണ മില്ലുകാരും ഉത്പാദനം കുറച്ചിട്ടുണ്ട്. വില സ്ഥിരത നോക്കി ഉത്പാദനം കൂട്ടാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

Comments
Post a Comment