ചക്കിട്ടപാറയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു
കർഷകർ കണ്ണീരിൽ
കാട്ടാന റബർ മരങ്ങളുടെ തോൽ വ്യാപകമായി നശിപ്പിക്കുന്നതിൽ കർഷകർ ആശങ്കയിൽ
(ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമുഴി വട്ടക്കയം പൈകയിൽ സുജിയുടെ തെങ്ങ്, റബർ മരങ്ങൾ കാട്ടാന തകർത്തപ്പോൾ)
✍🏻ജോബി മാത്യു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നു. കഴിഞ്ഞ രാത്രിയിൽ പെരുവണ്ണാ മൂഴി, വട്ടക്കയം, കൂവപ്പൊയിൽ മേഖലകളിലാണു നാശം വിതച്ചത്. പെരുവണ്ണാമൂഴി പൈകയിൽ സുജിയുടെ തെങ്ങ്, റബർ എന്നിവ നശിപ്പിച്ചു. വട്ടക്കയത്ത് പാഴുക്കുന്നേൽ ജോസിൻ്റെ 8 റബർ മരങ്ങളുടെ തൊലി തിന്നു തകർത്തു. വാഴേപറമ്പിൽ പരുഷോത്തമിന്റെ വാഴകൃഷിയും നശിപ്പിച്ചിട്ടുണ്ട്.
പൈകയിൽ ബാബുവിന്റെ തെങ്ങ് പിഴുതെറിഞ്ഞു. മഠത്തിനകത്ത് ജോൺസൻ്റെ വാഴകൃഷിയും നശിപ്പിച്ചു കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലി, പഴയപറമ്പിൽ ഷെറി എന്നിവരുടെ കൃഷി ഭൂമിയിൽ തെങ്ങ്, വാഴ എന്നിവ തകർത്തു.
(കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലിയുടെ തെങ്ങിൻ തൈ കാട്ടാന നശിപ്പിച്ചപ്പോൾ)
ആനക്കൂട്ടം കുറ്റ്യാടി പുഴ നീന്തി കയറിയാണു കൃഷി ഭൂമിയിൽ എത്തുന്നത്. ഈ മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി പട്രോളിങ് ശക്തമല്ലെന്നാണു നാട്ടുകാരുടെ പരാതി.
(പെരുവണ്ണാമൂഴി വട്ടക്കയത്തെ പാഴുക്കുന്നേൽ ജോസിൻ്റെ റബർ മരം തൊലിയുരിഞ്ഞു തിന്നു കാട്ടാന നശിപ്പിച്ച നിലയിൽ)
റബർ മരങ്ങളുടെ തോൽ വ്യാപകമായി നശിപ്പിക്കുന്നതിൽ കർഷകർ ആശങ്കയിലാണ്.കഴിഞ്ഞ ദിവസങ്ങളിലായി 30 റബർ മരങ്ങളാണ് നശിപ്പിച്ചത്. ആനശല്യം രൂക്ഷമായ മേഖലയിൽ റബർ വ്യാപകമായുള്ളതിനാൽ കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ നാശം വരുത്താനാണു സാധ്യത. വനാതിർത്തിയിലെ സൗരവേലി അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ഇല്ലാത്തതു പ്രധാന പ്രശ്നമാണ്. വട്ടക്കയം മേഖലയിൽ സൗരവേലി നിർമിക്കാത്തതും വന്യമൃഗ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
കൂടുതൽ വാച്ചർമാരെ നിയമിച്ചു വനം വകുപ്പ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യം ഉയർന്നു. രാത്രി കാട്ടാനകളെ തുരത്താൻ കർഷകർക്ക് മുൻപ് പടക്കം നൽകിയിരുന്നത് ഇപ്പോൾ നിർത്തി വച്ചിരിക്കുകയണ്.
സർക്കാർ ഫണ്ട് അനുവദിച്ച തൂക്കുവേലി നിർമാണത്തിന്റെ നടപടികൾ വൈകുന്നതും വന്യമൃഗ ശല്യത്തിന് ഇടയാക്കുന്നുണ്ട്. കൃഷി നാശം സംഭവിച്ച മേഖലപഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത്, കർഷക നേതാവ് ജോർജ് കുംബ്ലാനി എന്നിവർ സന്ദർശിച്ചു.







Comments
Post a Comment