ഒരു വട്ടം ജീവിതത്തിലേക്ക് തിരികെ വന്നതാണ്, പക്ഷേ ഇത്തവണ കടൽ വിട്ടുകൊടുത്തില്ല.
അമ്പലപ്പുഴ: കഠിനമായ രോഗാവസ്ഥയോടും വിധിയോടും പൊരുതിയ ഉജ്വൽ ഒടുവിൽ മരണത്തിന് കീഴടങ്ങി. പുറക്കാട് കടലിൽ ചാടി യുവാവ് ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെൺമണി മാവനാടിയിൽ ഉദയകുമാർ, ശിവകല ദമ്പതികളുടെ മകൻ ഉജ്വൽ ആണ് വിടവാങ്ങിയത് 26 വയസ്സായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് നൊമ്പരമുണർത്തുന്ന ഈ സംഭവം നടന്നത്. എന്നും കാണാറുള്ളതുപോലെ മാങ്കാംകുഴിയിലെ 'നിറം' സ്റ്റുഡിയോയിലെ ജോലിയിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഉജ്വൽ. എന്നാൽ ആ യാത്ര മരണത്തിലേക്കാണെന്ന് ആരും കരുതിയിരുന്നില്ല. പുറക്കാട് ജംഗ്ഷനിലെത്തി സമീപത്തെ കടയിൽ നിന്നും വെള്ളം കുടിച്ച ശേഷം, കടപ്പുറത്ത് ബൈക്ക് പാർക്ക് ചെയ്ത് ഉജ്വൽ തിരമാലകളിലേക്ക് നടന്നു മറയുകയായിരുന്നു. ഓടിക്കൂടിയ മത്സ്യത്തൊഴിലാളികൾ ജീവൻ പണയപ്പെടുത്തി ഉജ്വലിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു..
കഴിഞ്ഞ കുറച്ചു കാലമായി ഉജ്വലിന്റെ ജീവിതം വലിയ വേദനകളിലൂടെയാണ് കടന്നുപോയിരുന്നത്. 2018ൽ തലയിൽ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും, തുടർചികിത്സയ്ക്കും ഉജ്വൽ വിധേയനായിരുന്നു. ശാരീരികവും, മാനസികവുമായ ആ വേദനകൾക്കിടയിലും ജോലിയിൽ മുഴുകി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആ യുവാവ് ശ്രമിച്ചിരുന്നു. ഇതിനുമുൻപും ഉജ്വൽ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നാൽ ഇത്തവണ വിധി അവനെ വിട്ടുകൊടുത്തില്ല.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് ഉജ്വലിന്റെ പ്രിയപ്പെട്ട വീടിന്റെ മുറ്റത്ത് സംസ്കാര ചടങ്ങുകൾ നടന്നു. ഒരു പിടി ഓർമ്മകൾ ബാക്കിയാക്കി ഉജ്വൽ മടങ്ങുമ്പോൾ, ആ കുടുംബത്തിന്റെ വേദനയ്ക്ക് ആശ്വാസമേകാൻ വാക്കുകൾക്കാവില്ല...

Comments
Post a Comment